ടെഹ്റാൻ: പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വിരണ്ട് ഇറാൻ ഭരണകൂടം. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകാനുള്ള നീക്കത്തിൽനിന്നു ഇറാൻ ഭരണകൂടം പിന്നോട്ടുപോയതായി റിപ്പോർട്ട്. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ഇർഫാൻ സുൽത്താനി(26)യെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് നേരത്തെ ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വിചാരണകൂടാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങൾക്കു വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൂക്കിലേറ്റാൻ അധികൃതർ തീരുമാനിച്ചതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, യുഎസിന്റെ കടുത്ത മുന്നറിയിപ്പ് വന്നതോടെ വധശിക്ഷാ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയുകയായിരുന്നെന്നു പറയുന്നു.
18,000 പേർ അറസ്റ്റിൽ
അറസ്റ്റിലായ പ്രക്ഷോഭകരെ വധശിക്ഷയ്ക്കു വിധേയരാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. 18,000 പേരാണ് ഏതാനും ദിവസത്തിനിടെ അറസ്റ്റിലായത്.
ബുധനാഴ്ച സുൽത്താനിയെ തൂക്കിലേറ്റുമെന്നായിരുന്നു റിപ്പോർട്ട്. ലോകത്തു ചൈന കഴിഞ്ഞാൽ ഏറ്റവും അധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ഇറാൻ. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് ഇറാൻ അവസാനിപ്പിച്ചെന്ന് ഇന്നലെ ട്രംപ് പറഞ്ഞു. ഇറാനിൽ ഇതുവരെ 2,615 പേർ കൊല്ലപ്പെട്ടുവെന്നു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലു മണിക്കൂർ ഇറാൻ വ്യോമപാത അടച്ചെങ്കിലും പിന്നീടു തുറന്നു. വ്യോമപാത അടച്ചതോടെ അമേരിക്കയിലെ ന്യൂയോർക്കിലേക്കുള്ള മൂന്നു വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള സർവീസുകൾ വൈകി. വ്യോമപാത അടച്ചതു ചില സർവീസുകളെ ബാധിച്ചതായി സ് പൈസ് ജെറ്റ് അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചു.
ഒഴിപ്പിക്കൽ തുടരുന്നു
ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഇറാൻ വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നല്കി.
ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരുക്കം തുടങ്ങിയിട്ടുണ്ട്.
യാത്രാവിമാനമോ സൈനിക വിമാനമോ ഉപയോഗിച്ചാകും ഒഴിപ്പിക്കാൽ. വിദ്യാർഥികളടക്കം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ള ഇന്ത്യക്കാർ ഏതു വിധേനയും ഇറാൻ വിട്ടുപോകാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച നിർദേശം നല്കിയിരുന്നു. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.